Pages

01663--പങ്കാളിക ള്‍ പരസ്പരം വഞ്ചിക്കുന്നതെന്തുകൊണ്ട്?



ബെല്‍ജിയന്‍ സൈക്കോതെറാപ്പിസ്റ്റായ എസ്തേര്‍ പെരേല്‍ (Esther Perel) 2015 മാര്‍ച്ച് മാസം ചെയ്ത ടെഡ് പ്രഭാഷണത്തിന്‍റെ (TED Talk)  തലക്കെട്ടാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  ചുവടെ കൊടുത്തിരിക്കുന്നത് സാര്‍വ്വത്രിക സ്വഭാവമുള്ളതും ഉള്‍ക്കാഴ്ചകള്‍ കൊണ്ട് സമ്പന്നവുമായ ഈ പ്രഭാഷണത്തിന്‍റെ സ്വതന്ത്രപരിഭാഷയും.    



Esther Perel
(പ്രഭാഷണം ആരംഭിക്കുന്നു)
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻

എന്തു കാരണത്താലാണ് നാം പങ്കാളിയെ വഞ്ചിക്കുന്നത്?  നിലവിലെ ജീവിതത്തില്‍ സംതൃപ്തരായവര്‍ എന്തുകൊണ്ട് പങ്കാളിയെ വഞ്ചിക്കുന്നു?  'വിശ്വാസവഞ്ചന' എന്നതുകൊണ്ട്‌ എന്താണ് നാം അര്‍ത്ഥമാക്കുന്നത്?  അതൊരു താല്‍ക്കാലിക ശാരീരിക ബന്ധമാണോ? ഒരു പ്രണയകഥയാണോ? പണം നല്‍കിയുള്ള ലൈംഗീകബന്ധമാണോ? ചാറ്റ്റൂമില്‍ സംഭവിക്കുന്ന ഒന്നാണോ? സന്തോഷ പര്യവസായിയായ ഒരു മസ്സാജാണോ? സ്നേഹബന്ധത്തില്‍ പെടുമോയെന്നുള്ള ഭയം, വിരസത എന്നീ കാരണങ്ങളാലാണ് പുരുഷന്‍ വിശ്വാസവഞ്ചനയ്ക്ക് മുതിരുന്നതെന്ന് ചിന്തിക്കുന്ന നാം പക്ഷെ എന്തുകൊണ്ടാണ് സ്ത്രീകള്‍ ഇതരബന്ധങ്ങള്‍ തിരഞ്ഞുപോകുന്നത് ഏകാന്തതയും സ്നേഹത്തിനായുള്ള ദാഹവും കൊണ്ടാണെന്ന് ചിന്തിക്കുന്നത്?  ഒരു സ്നേഹബന്ധത്തിന്‍റെ അന്ത്യംകുറിക്കുന്ന ഒന്നാണോ എല്ലായ്പ്പോഴും ഒരു 'അഫയര്‍'.  

ലോകം മുഴുവന്‍ സഞ്ചരിച്ച്, പങ്കാളിയുടെ അവിശ്വസ്തത തകര്‍ത്തുകളഞ്ഞ നൂറുകണക്കിന് ദമ്പതികള്‍ക്കൊപ്പം അവര്‍ക്കുവേണ്ടി ഞാ ന്‍ വളരെയധികം ജോലി ചെയ്തിട്ടുണ്ട്.  ദമ്പതികളുടെ ബന്ധവും സന്തോഷവും വ്യക്തിത്വവും കൊള്ളയടിച്ചില്ലായ്മ ചെയ്യാ ന്‍ അതിലംഘനത്തിന്‍റെതായ ചെറിയൊരു പ്രവൃര്‍ത്തി മതി ̶ ഒരു രഹസ്യബന്ധം.  ഇങ്ങനെയാണെന്നിരിക്കിലും അതിസാധാരണമായ ഈ പ്രവൃര്‍ത്തി ആരാലും വേണ്ട വിധത്തി ല്‍ മനസിലാക്കപ്പെട്ടിട്ടില്ല.  അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിട്ടുള്ളവര്‍ക്കു വേണ്ടിയാണ് ഈ പ്രഭാഷണം.

വിവാഹം കണ്ടുപിടിച്ച അന്നുതൊട്ടേ വ്യഭിചാരവും ഉണ്ട്; അന്നുതുടങ്ങി അതിനെതിരെയുള്ള വിലക്കും.  വിവാഹത്തിനു അസൂയപ്പെടാന്‍ മാത്രം കഴിയുന്ന തരത്തിലുള്ളതാണ് അവിഹിതബന്ധത്തിലെ തീവ്രത.  ബൈബിളില്‍ രണ്ടുവട്ടം ആവര്‍ത്തിക്കുന്ന ഒരേയൊരു കല്‍പ്പന ഇതു മാത്രമാണ് ̶ ഇതു ചെയ്യുന്നതിനെക്കുറിച്ചാണ് ആദ്യത്തെതെങ്കില്‍ ഇതിനെക്കുറിച്ച് ഒന്നു വെറുതെ ചിന്തിക്കുന്നതിനെപറ്റിയാണ്  രണ്ടാമത്തേത്.  അങ്ങനെയെങ്കില്‍ നാം എങ്ങിനെയാണ് സാര്‍വ്വത്രികമായി വിലക്കപ്പെട്ട ഒന്നും സാര്‍വ്വത്രികമായി ചെയ്യപ്പെടുന്ന ഒന്നും അനുരഞ്ജനത്തി ല്‍ കൊണ്ടുവരിക?

പുരുഷന് ഭവിഷ്യത്തുകളേതുമില്ലാതെ വിവാഹേതര ബന്ധത്തിലേര്‍പ്പെടാനുള്ള ഒരു ലൈസന്‍സ് ചരിത്രത്തിലുടനീളമുണ്ടായിരുന്നു. ജീവശാസ്ത്രപരവും പരിണാമവാദത്തിലധിഷ്ടിതവുമായ ഒരു കൂട്ടം സിദ്ധാന്തങ്ങളുടെ പിന്തുണ  പുരുഷന്‍റെ പരസ്ത്രീ ബന്ധത്തിന്‍റെ ആവശ്യകതയെ ന്യായീകരിച്ചു.  വ്യഭിചാരത്തിന്‍റെ അത്രതന്നെ പഴക്കമുണ്ട് ഈ ഇരട്ടത്താപ്പ് നയത്തിനും. യഥാര്‍ത്ഥത്തില്‍ പക്ഷെ, എന്താണ് നടക്കുന്നതെന്ന് ആര്‍ക്കാണ് അറിയുക?  എന്തുകൊണ്ടെന്നാല്‍ സെക്സിന്‍റെ കാര്യം വരുമ്പോള്‍ പെരുപ്പിച്ചുകാണിക്കുകയും വീമ്പുപറയുകയുമാണ് ആണിന്‍റെ ജോലി.  നിഷേധിക്കലും ഒളിക്കലും കുറച്ചുകാണിക്കലുമാണ് പെണ്ണിന്‍റെ പ്രവണത.  പരപുരുഷനെ പ്രാപിച്ചാല്‍ സ്ത്രീക്ക് വധശിക്ഷ ലഭിക്കുന്ന ഒമ്പതോളം രാജ്യങ്ങള്‍ ഇന്നുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

പണ്ടൊക്കെ ഏകപത്നീ വ്രതം എന്നു പറഞ്ഞാല്‍ ഒരു ജീവിതകാലം മുഴുവനേക്കും ഒരു പങ്കാളി മാത്രം എന്നായിരുന്നു അര്‍ത്ഥം.   ഇന്നാകട്ടെ അത് ഒരു നേരം ഒരു പങ്കാളി മാത്രം എന്നായി മാറിയിരിക്കുന്നു. [ഓഡിയന്‍സ് കൈയടിക്കുന്നു]

ഞാന്‍ പറയുന്നതെന്തെന്നു വച്ചാല്‍, നിങ്ങള്‍ പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്: "എന്‍റെ ഓരോ ദാമ്പത്യബന്ധത്തിലും ഞാന്‍ ഏകപത്നീ വ്രതം കാത്തുസൂക്ഷിക്കുന്നുണ്ട്." [ചിരിക്കുന്നു]


മുന്‍പൊക്കെ വിവാഹശേഷമായിരുന്നു ആദ്യമായി നമ്മള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്.  ഇന്നുപക്ഷെ നമ്മള്‍ മറ്റുള്ളവരുമായുള്ള  ലൈംഗികബന്ധം ഉപേക്ഷിക്കുന്ന ചടങ്ങായി മാറി വിവാഹം.

സത്യത്തില്‍ ഏകപത്നീവ്രതവും സ്നേഹവും തമ്മില്‍ യാതൊരു ബന്ധവുമില്ല.  സന്താനം തന്‍റെതാണോ എന്നുറപ്പ് വരുത്താനും തന്‍റെ മരണശേഷം പശുക്കള്‍ ആര്‍ക്കു ലഭിക്കണമെന്ന് തീരുമാനിക്കുന്നതിനും പുരുഷന്‍ സ്ത്രീയുടെ വിശ്വസ്തതയെ ആശ്രയിച്ചു എന്നതാണ് ഏകപത്നീവ്രതത്തിനു പിന്നിലെ യാഥാര്‍ഥ്യം.  എത്ര ശതമാനം ആളുകള്‍ അവിശ്വസ്തത കാണിക്കുന്നുണ്ടെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്.  ഈ കോണ്‍ഫറസില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിയപ്പോള്‍ തൊട്ട് എന്നോടുള്ള ചോദ്യം ഇതാണ്. [ഓഡിയന്‍സിനോട് ചിരിച്ചുകൊണ്ട്] നിങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞത്.  എന്നാല്‍ അവിശ്വസ്തതയുടെ നിര്‍വ്വചനം കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തി വിസ്തൃതമായിക്കൊണ്ടിരിക്കുന്നു. സെക്സ്റ്റിംഗ്(ലൈംഗിക സന്ദേശങ്ങളുടെ കൈമാറ്റം), അശ്ലീലചിത്രം കാണല്‍, ഡേറ്റിംഗ് വെബ്സൈറ്റുകളില്‍ രഹസ്യമായി സജീവമായിരിക്കുക തുടങ്ങിയവയെല്ലാം അവിശ്വസ്തതയുടെ പരിധിയില്‍ വരും.  എന്താണ് അവിശ്വസ്തതയെന്നു പറയുന്ന, സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ട ഒരു നിര്‍വ്വചനമില്ല.  കൂടാതെ, രണ്ടുകാലില്‍ നടക്കുന്ന വൈരുധ്യങ്ങളാണ് നാം.  അതുകൊണ്ടുതന്നെ നമ്മളില്‍ 95 ശതമാനം പേരും പറയും തങ്ങളുടെ പങ്കാളി അവിഹിതബന്ധം മറച്ചുവയ്ക്കുന്നത് തെറ്റാണെന്ന്. ഇത്തരമൊരു ബന്ധം നമ്മുക്കുണ്ടെങ്കില്‍ ഇതു തന്നെ നമ്മളും ചെയ്യുമെന്ന് നമ്മളില്‍  അത്രയും ശതമാനം തന്നെ സമ്മതിക്കുകയും ചെയ്യും.

അവിഹിതബന്ധത്തിന്‍റെ ഈ നിര്‍വ്വചനം ആണെനിക്കിഷ്ടം ̶ മൂന്ന് പ്രധാന ഘടകങ്ങളെ ഇതൊരുമിച്ച് കൊണ്ടുവരുന്നു: ഒരു രഹസ്യസ്വഭാവമുള്ള ബന്ധം (ഇതാണ് അവിഹിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത്); വ്യത്യസ്ത അളവുകളിലുള്ള ഒരു വൈകാരിക ബന്ധം; ഒരു ലൈംഗികചേര്‍ച്ച. ഇതില്‍ ലൈംഗികചേര്‍ച്ചയാണ് ഇവിടത്തെ പ്രധാന വാക്ക്. എന്തുകൊണ്ടെന്നാല്‍ വൈകാരികകമ്പനം കാരണം ചെയ്യുന്നതായി നിങ്ങള്‍ സങ്കല്‍പ്പിക്കുന്ന ഒരു ചുംബനംപോലും മണിക്കൂറുകളോളമുള്ള യഥാര്‍ത്ഥ ലൈംഗികബന്ധത്തിനു തുല്യം തീക്ഷ്ണവും മാന്ത്രികവുമാകാം. മാര്‍സെല്‍ പ്രൂസ്ത് പറഞ്ഞതുപോലെ മറ്റൊരു വ്യക്തിയല്ല മറിച്ച് നമ്മുടെ ഭാവനയാണ് പ്രണയത്തിനുത്തരവാദി. 


അവിഹിതത്തിലേര്‍‍പ്പെടുകയെന്നത് മുന്‍പൊന്നും സാധ്യമായിരുന്നിട്ടില്ലാത്തവണ്ണം എളുപ്പമാണിന്ന്.  ഇന്ന് ഒരു രഹസ്യം സൂക്ഷിക്കുകയെന്നത് മുന്‍കാലങ്ങളെ തട്ടിച്ചുനോക്കുമ്പോള്‍ ഏറ്റവും പ്രയാസകരവുമാണ്.  ഇതിനുമുന്‍പൊരിക്കലും അവിശ്വസ്തത ഇത്രയുമധികം മനസ്സിനെ ഉപദ്രവിച്ചിട്ടുമില്ല. വിവാഹം ഒരു സാമ്പത്തിക വ്യാപാരബന്ധമായിരുന്ന കാലത്ത്, നമ്മുടെ സാമ്പത്തികസുരക്ഷയ്ക്കൊരു ഭീഷണിയായിരുന്നു വിവാഹേതരബന്ധങ്ങള്‍.  വിവാഹം ഒരു പ്രണയസജ്ജീകരണമായതിനാല്‍ ഇണയുടെ അവിശ്വസ്തത നമ്മുടെ വൈകാരികസുരക്ഷയെ ഇന്ന് ഭീഷണിപ്പെടുത്തുന്നു.  വൈരുധ്യമെന്നു പറയട്ടെ, നാം മുന്‍കാലങ്ങളില്‍ അവിഹിതബന്ധത്തിലേക്കു തിരിയാറുണ്ടായിരുന്നു ̶ അവിടെയായിരുന്നു നാം യഥാര്‍ത്ഥ പ്രണയം തിരഞ്ഞത്.  ഇന്നു പക്ഷെ നാം വിവാഹത്തില്‍ പ്രണയമന്വേഷിക്കുന്നു ̶ എന്നാല്‍ അവിഹിതബന്ധം അതിനെ തകര്‍ക്കുന്നു.

ഇന്ന് അവിശ്വസ്തത മൂന്ന് രീതികളിലാണ് വ്രണപ്പെടുത്തുന്നത്. നമ്മുടെ എണ്ണമറ്റ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഒരു വ്യക്തിയിലേക്ക് തിരിയുകയെന്നൊരു കാല്‍പ്പനികമാതൃക നമ്മുക്കുണ്ട്.  ഈ കാല്‍പ്പനികമാതൃക അനുസരിച്ച് ആ വ്യക്തി എന്‍റെ എതിരറ്റ പ്രണയിതാവ്, എന്‍റെ പ്രാണസുഹൃത്ത്, എന്‍റെ ഏറ്റവും മികച്ച രക്ഷകര്‍ത്താവ്, എന്‍റെ രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നയാള്‍, എന്‍റെ വൈകാരികപങ്കാളി, എനിക്ക് ബൗദ്ധികസമശീര്‍ഷ/സമശീര്‍ഷന്‍ തുടങ്ങിയവയായിരിക്കണം.  എല്ലാം ഞാനാണ്: തെരഞ്ഞെടുക്കപ്പെട്ടയാള്‍, അവിഭാജ്യഘടകം, പകരംവെക്കാനാകാത്തത് ̶ ആ ഒരാള്‍ ഞാനാണ്. എന്നാല്‍ പങ്കാളിയുടെ അവിശ്വസ്തത പറയുന്നു ഞാന്‍ ഇതൊന്നും അല്ല എന്ന്. പരമമായ വഞ്ചനയാണത്.  പ്രണയത്തിന്‍റെ കാല്‍പ്പനികതയെ തകര്‍ത്തുകളയുന്നു പങ്കാളിയുടെ അവിശ്വസ്തത. ചരിത്രത്തിലുടനീളം ഈ അവിശ്വസ്തത വേദനാജനകമായ ഒന്നായിരുന്നു.  വഞ്ചിക്കപ്പെട്ട പങ്കാളിയില്‍  ഇന്നിത് പക്ഷെ മിക്കപ്പോഴും കടുത്ത മാനസികാഘാതം സൃഷ്ടിക്കുന്നു, കാരണം പങ്കാളിയുടെ അവിശ്വസ്തത നമ്മുടെ വ്യക്തിത്വബോധത്തെ തന്നെയാണ് വെല്ലുവിളിക്കുന്നത്.  


എന്‍റെ പേഷ്യന്റ്റ് ഫെര്‍ണാണ്ടോ, അയാള്‍ തകര്‍ന്നിരിക്കുന്നു.  അയാള്‍ തുടരുന്നു: "ഞാന്‍ കരുതി എന്‍റെ ജീവിതത്തെ എനിക്കറിയാമെന്ന്.  നീയാരായിരുന്നെന്ന്, ദമ്പതികള്‍ എന്നനിലയില്‍ നാമാരായിരുന്നെന്ന്, ഞാനാരായിരുന്നെന്ന് എനിക്കറിയാമെന്നു ഞാന്‍ കരുതി.  ഇന്നിപ്പോള്‍ എല്ലാറ്റിനേയും ഞാന്‍ ചോദ്യം ചെയ്യുന്നു." 
അവിശ്വസ്തത ̶ വിശ്വാസത്തിന്‍റെ ലംഘനവും ഒരു സ്വത്വപ്രതിസന്ധിയുമാണ്.
"ഇനിയൊരിക്കലെങ്കിലും എനിക്കു നിന്നില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാനാകുമോ?", അയാള്‍ ചോദിക്കുന്നു. "എതെങ്കിലുമൊരാളെ ഇനിയെനിക്ക് എന്നെങ്കിലും വിശ്വസിക്കാന്‍ സാധിക്കുമോ?"

നിക്കിനൊപ്പമുള്ള തന്‍റെ ജീവിതകഥ പങ്കുവയ്ക്കുന്ന നേരം എന്‍റെ പേഷ്യന്റ്റ് ഹീതറും പറഞ്ഞതിതു തന്നെ.  വിവാഹബന്ധത്തില്‍ കുട്ടികള്‍ രണ്ട്.  നിക്ക് ഒരു ബിസിനെസ്സ് ട്രിപ്പിന് യാത്രപറഞ്ഞിറങ്ങി അധികം കഴിഞ്ഞില്ല, കുഞ്ഞുങ്ങളുമായി നിക്കിന്‍റെ ഐപാഡില്‍  കളിച്ചുകൊണ്ടിരുന്ന ഹീതര്‍ സ്ക്രീനില്‍ ഒരു മെസ്സേജ് പ്രത്യക്ഷപ്പെടുന്നത് കാണുന്നു: "നിന്നെ കാണാതിരിക്കാനാവുന്നില്ല."  അസാധാരണമായിരിക്കുന്നല്ലോ, അവള്‍ ചിന്തിക്കുന്നു, കുറച്ചുമുമ്പ് നമ്മള്‍ യാത്രപറഞ്ഞതല്ലേയുള്ളൂ.  അപ്പോള്‍ അടുത്ത സന്ദേശമെത്തുന്നു: "നിന്നെ ഈ കൈകളാല്‍ പുണരാന്‍ എനിക്ക് തിടുക്കമാകുന്നു."  ഈ സന്ദേശങ്ങള്‍ തനിക്കുവേണ്ടിയല്ലെന്ന് ഹീത ര്‍ തിരിച്ചറിയുന്നു. എന്നോട് ഹീതര്‍ പറയുന്നു അവളുടെ പിതാവിനും അവിഹിതബന്ധങ്ങള്‍ ഉണ്ടായിരുന്നെന്ന്.  പോക്കറ്റില്‍ ഒരു രസീത്, കോളറില്‍ അല്‍പ്പം ലിപ്സ്റ്റിക് എന്നിവയാണ് അവളുടെ അമ്മ പക്ഷെ, കണ്ടെത്തിയത്.  ഹീതര്‍, അവള്‍ ചികഞ്ഞുനോക്കുന്നു; പ്രകടിപ്പിക്കപ്പെട്ട ആഗ്രഹങ്ങളും കൈമാറിയ ഫോട്ടോകളും നൂറുകണക്കിന് സന്ദേശങ്ങളും അവള്‍ കണ്ടെത്തുന്നു.  നിക്കിന്‍റെ രണ്ടുവര്‍ഷക്കാലത്തെ അവിഹിതബന്ധത്തിന്‍റെ വര്‍ണ്ണശബളമായ വിശദാംശങ്ങള്‍ അവള്‍ക്കുമുന്‍പില്‍ ഒരു വെള്ളിത്തിരയിലെന്നപോലെ ചുരുളഴിയുന്നു.  ഡിജിറ്റല്‍ യുഗത്തിലെ അവിഹിതബന്ധങ്ങള്‍ ആയിരം ക്ഷതങ്ങള്‍ ഏറ്റുള്ള മരണമാണെന്ന് ഹീതര്‍ പങ്കുവച്ച ഈ അനുഭവം എന്നെക്കൊണ്ടു ചിന്തിപ്പിച്ചു.
  
ഈ നാളുകളില്‍ നാം നേരിടുന്ന മറ്റൊരു വൈരുധ്യം ഉണ്ട്.  ഉദാത്ത പ്രണയമാതൃക കാരണം മറ്റെങ്ങും കാണാത്തൊരു വേവലാതിയി ല്‍ നാം നമ്മുടെ പങ്കാളിയുടെ പാതിവ്രത്യത്തെ ആശ്രയിച്ചുകൊണ്ടിരിക്കുന്നു.  എന്നാല്‍ അവിഹിതങ്ങളിലേക്ക് വഴിതെറ്റാനുള്ള പ്രവണത മറ്റൊരു കാലത്തും നമ്മുക്കിത്രയും ശക്തമായി ഉണ്ടായിട്ടില്ല.  പുതിയതരം ആസക്തികള്‍ നമ്മുക്കുണ്ടായതല്ല ഇതിനു കാരണം.  മറിച്ച്, നമ്മുടെ ആഗ്രഹാഭിലാഷങ്ങളെല്ലാം പിന്തുടര്‍ന്നു പ്രാവര്‍ത്തികമാക്കാന്‍ നമ്മുക്കവകാശമുണ്ടെന്നു നമ്മള്‍ ധരിച്ചുവച്ചിരിക്കുന്നതാണ് കാരണം.  എന്തുകൊണ്ടെന്നാല്‍ ഇന്നത്തെ സംസ്കാരത്തില്‍ ഏതുവിധേനയും സന്തോഷവാനായിരിക്കാന്‍ എനിക്കവകാശമുണ്ട്.  സന്തോഷമില്ലായ്മ കാരണമായിരുന്നു മുന്‍പൊക്കെ നാം വിവാഹമോചനം നേടിയിരുന്നതെങ്കില്‍ ഇന്ന് ഉള്ളതിനു പുറമേ 'കൂടുതല്‍' സന്തോഷത്തിനു വേണ്ടിയാണ് വിവാഹമോചനം. ഏറ്റവും വലിയ നാണക്കേടായിരുന്നു മുന്‍കാലങ്ങളില്‍ വിവാഹമോചനം സമ്മാനിച്ചിരുന്നതെങ്കില്‍, പുതിയകാലത്ത് വേര്‍പിരിയാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നിട്ടും വീണ്ടും ഒരുമിച്ചു കഴിയുന്നതാണ് അപമാനം.  നിക്കിനെ താന്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞാല്‍ തന്‍റെ സുഹൃത്തുക്കള്‍ തന്നെ കുറ്റക്കാരിയെന്നു വിധിക്കുമെന്ന് ഭയന്നതുകാരണം  ഹീതറിന് നടന്നതൊന്നും അവരോടു പറയാന്‍ കഴിഞ്ഞില്ല.  ചെന്നിടത്തെല്ലാം ഒരേയൊരു ഉപദേശമാണ് അവള്‍ക്കു കിട്ടുന്നത്: 'ഭര്‍ത്താവിനെ ഉപേക്ഷിക്ക്'.  നായയെ വഴിയി ല്‍ കളയുക. ഇനി സാഹചര്യം നേരേ തിരിച്ചാണെന്നു കരുതുക. ഹീതറിന്‍റെ അതേ അവസ്ഥതന്നെയാകും  അപ്പോള്‍ നിക്ക് നേരിടുന്നതും.  ബന്ധം വേര്‍പെടുത്തി പോകാതിരിക്കുന്നതാണ് പുതിയകാലത്തെ 'അപമാനം'.


വിവാഹ മോചനം നേടാമെന്നിരിക്കെ പിന്നെ എന്തുകൊണ്ടാണ് വിവാഹേതര അവിഹിതബന്ധങ്ങള്‍  സംഭവിക്കുന്നത്‌?  നിങ്ങള്‍ക്ക് അല്ലെങ്കില്‍ നിങ്ങളുടെ വിവാഹബന്ധത്തിന് എന്തെങ്കിലും കുറവുകളും കുഴപ്പങ്ങളും ഉള്ളതുകൊണ്ടാകും പങ്കാളി വഞ്ചിക്കുന്നത് എന്നാണ് പൊതുവേയുള്ള അനുമാനം.  ദശലക്ഷക്കണക്കിനു വരുന്ന ദാമ്പതികളിലെല്ലാവരും രോഗികളാകാന്‍ വഴിയില്ല.  ആസക്തി ശമിപ്പിക്കാന്‍ അലഞ്ഞുനടക്കുന്നത് തടയിടാന്‍ പര്യാപ്തമായ കുറ്റമറ്റ വിവാഹബന്ധം ഉണ്ടെന്നുള്ള ഊഹത്തിന്‍റെ അടിസ്ഥാനത്തില്‍ യുക്തിചിന്ത പോകുന്നതിങ്ങനെയാണ്: ആവശ്യമായതെല്ലാം വീട്ടില്‍ കിട്ടിയാല്‍ പിന്നെ മറ്റെങ്ങും അവ തിരഞ്ഞു പോകേണ്ടതില്ല. എന്നാല്‍ ആസക്തിക്ക് അതിന്‍റേതായ അളവുകോലുണ്ടെങ്കിലോ?  ഒരു നല്ല വിവാഹബന്ധത്തിന് നല്‍കാനാകുന്നതിനപ്പുറം കാര്യങ്ങളുണ്ടെങ്കില്‍?  സന്തോഷമുള്ള ദമ്പതികള്‍പോലും അവിഹിതബന്ധത്തി ല്‍ ഏര്‍പ്പെടുന്നെങ്കില്‍ അതിന്‍റെ പിന്നിലെന്താണ് കാരണം?   

ഞാന്‍ ചികിത്സിക്കുന്നവരില്‍ മഹാഭൂരിപക്ഷവും വിഷയാസക്തിക്ക് അടിമകളായവരല്ല.  ഏകപത്നീ വ്രതത്തില്‍ (കുറഞ്ഞപക്ഷം അവരുടെ പങ്കാളിയുടെ കാര്യത്തിലെങ്കിലും) അടിയുറച്ചു വിശ്വസിക്കുന്നവരാണ് അവര്‍.  അവര്‍ പക്ഷെ, തങ്ങളുടെ മൂല്യങ്ങളും തങ്ങളുടെ പെരുമാറ്റവും പരസ്പരം ഏറ്റുമുട്ടുന്നതായി തിരിച്ചറിയുന്നു.  ദശാബ്ദങ്ങളോളം വിശ്വസ്തരായി ജീവിച്ചുപോരുന്ന ഇവര്‍, ഒരിക്കലും തങ്ങള്‍ മറികടക്കില്ലെന്നു കരുതിപോന്നിരുന്ന പരിധി, എല്ലാം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞുകൊണ്ട്, ഒരുനാള്‍ ലംഘിക്കുന്നു. നൈമഷികമായ ഏതൊന്നിനു വേണ്ടിയാണിത്?  അവിഹിതബന്ധം എന്ന പ്രവൃത്തി വഞ്ചനയാണ്; ആഭിലാഷത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും ആവിഷ്കാരം കൂടിയാണത്. ദുരന്തത്തിന്‍റെയും നഷ്ടത്തിന്‍റെയും നേരം നഷ്ടപെട്ടുപോയ ആര്‍ജ്ജവം തിരിച്ചുകൊണ്ടുവരാനുള്ള ഒരു ശ്രമം, എപ്പോഴോ ഇല്ലാതായിപ്പോയ നമ്മളെത്തന്നെ വീണ്ടെടുക്കാനുള്ള ആഗ്രഹം,   ലൈംഗീകതീവ്രത, ആധികാരികത, സ്വാതന്ത്ര്യം, പുതുമ, വൈകാരികബന്ധം തുടങ്ങിയവയ്ക്കായുള്ള അഭിവാഞ്ജ എന്നിവയാണ് അവിഹിതബന്ധത്തിന്‍റെ ഹൃദയഭാഗത്ത് നിങ്ങള്‍ക്കു കാണാനാവുക. 


എന്‍റെ പേഷ്യന്റ്റ് പ്രിയയെ കുറിച്ചാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്.  പ്രിയ വിവാഹിതയാണ്.  അവള്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നു.  ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീ.  കുടിയേറ്റക്കാരായ തന്‍റെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നവള്‍, നല്ല മാതാവ്, നല്ല ഭാര്യ, നല്ല പെണ്‍കുട്ടി എന്നിങ്ങനെ തന്നില്‍നിന്ന് പ്രതീക്ഷിക്കപെട്ടതെല്ലാം ഇക്കാലമത്രയും ഒരിക്കലും വീഴ്ചകൂടാതെ താന്‍ ചെയ്തിട്ടുണ്ടെന്ന് പ്രിയ എന്നോടു പറഞ്ഞു.  'സാന്‍ഡി കൊടുങ്കാറ്റില്‍' മുറ്റത്തുവീണ മരം മുറിച്ചുമാറ്റിയ മരംവെട്ടുകാരനോട് പ്രണയത്തിലായി അവള്‍. ട്രക്ക് ഓടിക്കുന്ന, ശരീരമാകെ പച്ചകുത്തിയ അയാള്‍, അവളുടെ നേരെ വിപരീതമായിരുന്നു എന്തുകൊണ്ടും.  എന്നാല്‍ തന്‍റെ നാല്‍പ്പത്തേഴാം വയസ്സിലെ പ്രിയയുടെ രഹസ്യപ്രണയം തനിക്കൊരിക്കലും ആസ്വദിക്കാന്‍ കഴിയാതിരുന്ന യവ്വനത്തെ പ്രതിയുള്ളതായിരുന്നു. പ്രിയയുടെ കഥ എടുത്തു കാണിക്കുന്നത് നാം മറ്റൊരാളുടെ നോട്ടത്തിനുവേണ്ടി കാംഷിക്കുമ്പോള്‍ നമ്മുടെ പങ്കാളിയില്‍ നിന്നുമല്ല,  മറിച്ച്, കാലക്രമേണ നമ്മള്‍ ആയിത്തീര്‍ന്ന വ്യക്തിയില്‍ നിന്നുമാണ് നാം മുഖം തിരിക്കുന്നതെന്നത്രെ. ഇവിടെ മറ്റൊരാളെ തിരയുന്നതിനുപരി നാം അന്വേഷിക്കുന്നത് നമ്മുടെതന്നെ പുതിയൊരു വ്യക്തിത്വത്തെയാണ്‌.


അവിഹിതബന്ധത്തില്‍ പെട്ടുപോയ ലോകത്തെങ്ങുമുള്ള ആളുകള്‍ എപ്പോഴും എന്നോട് പറയുന്ന ഒരു കാര്യമിതാണ്:  അവര്‍ക്ക് ജീവിതത്തില്‍ വളരെയധികം ഉത്സാഹമനുഭവപ്പെടുന്നു.  ഡോക്ടര്‍ പറഞ്ഞ അശുഭവാര്‍ത്ത, അകാലത്തില്‍ വിടപറഞ്ഞ സുഹൃത്ത്, മാതാപിതാക്കളുടെ മരണം തുടങ്ങി സമീപകാലത്തുണ്ടായിട്ടുള്ള നഷ്ടങ്ങളെക്കുറിച്ചുള്ള കഥകള്‍ അവര്‍ പറയും എന്നോട്.  മരണം, നശ്വരത എന്നിവ അവിഹിതബന്ധത്തിന്‍റെ നിഴലായുണ്ട്.  കാരണം അവ ചില ചോദ്യങ്ങളുയര്‍ത്തുന്നു: ഇത്രയുമേയുള്ളോ? ഇതില്‍ കൂടുതല്‍ കാണുമോ?  വരാന്‍ പോകുന്ന ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ വിരസമായ ഇതേജീവിതം എനിക്ക് തുടരേണ്ടി വരുമോ?  ആ 'ഇത്' ഇനിയെന്നെങ്കിലും എന്‍റെ ജീവിതത്തില്‍ അനുഭവിക്കാനാകുമോ?  നിയന്ത്രണരേഖ ലംഘിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുന്ന ചോദ്യങ്ങള്‍ ഒരുപക്ഷെ, ഇതൊക്കെയാകാമെന്ന് ചിന്തിക്കാന്‍ ഞാന്‍ പ്രേരിപ്പിക്കപെടുന്നു.  ചില അവിഹിതബന്ധങ്ങള്‍ മരവിപ്പിനെ തോല്‍പ്പിക്കാനുള്ള ഒരു ശ്രമവും മരണത്തിനുള്ള മറുമരുന്നുമാണ്.


നിങ്ങള്‍ വിചാരിച്ചേക്കാവുന്നതിന് നേര്‍വിപരീതമായി അവിഹിതബന്ധങ്ങള്‍ ലൈംഗീകതയി ല്‍ അധിഷ്ടിതമല്ല.  മറിച്ച്, അതു സ്വന്തം പ്രാധാന്യം അനുഭവവേദ്യമാക്കാനും മറ്റൊരാള്‍ക്ക് പ്രിയപ്പെട്ടതാണെന്ന് തോന്നാനും ശ്രദ്ധാകേന്ദ്രമാകാനും ഉള്ള ആഗ്രഹത്തിലധിഷ്ടിതമത്രെ.  അവിഹിതബന്ധത്തിന്‍റെ ഘടന, ഒരിക്കലും കമിതാവിനെ സ്വന്തമാക്കാനാവില്ലെന്ന തിരിച്ചറിവ് നിങ്ങളുടെ ആസക്തിയെ ആളിക്കത്തിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും കരുതുന്നുണ്ടാകാം വിവാഹിതരാകാതെ ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളുടെ ഇടയില്‍  അവിഹിതബന്ധങ്ങള്‍ സംഭവിക്കുന്നില്ല എന്ന്.  പക്ഷെ, തികഞ്ഞ സ്വാതന്ത്ര്യമുള്ള അവിടെയുമുണ്ട് അവിശ്വസ്തത.  ഏകപത്നീവ്രതത്തെക്കുറിച്ചും അവിശ്വസ്തതയെക്കുറിച്ചുമുള്ള സംഭാഷണങ്ങള്‍ തമ്മി ല്‍ വ്യത്യാസമുണ്ട്.  യാഥാര്‍ത്ഥ്യം എന്താണെന്നുവച്ചാല്‍, മറ്റുലൈംഗീക പങ്കാളികള്‍ അനുവദനീയമാണെന്നിരിക്കിലും വിലക്കപ്പെട്ടതിനുവേണ്ടിയുള്ള ആസക്തി നമ്മെ വശീകരിക്കുന്നു.  ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുമ്പോള്‍, നാമിഷ്ടപ്പെടുന്നതു നാം ചെയ്യുകയാണെന്നുള്ള  തോന്നല്‍ നമ്മുക്കുണ്ടാകുന്നു.  അവിഹിതബന്ധത്തിലേര്‍പ്പെടാന്‍ തങ്ങളുപയോഗിക്കുന്ന മനോധൈര്യത്തിന്‍റെയും  ഭാവനാശേഷിയുടെയും കൂസലില്ലായ്മയുടെയും പത്തിലൊന്ന് തങ്ങളുടെ ദാമ്പത്യബന്ധത്തിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും അവരെന്നെ വന്നുകാണേണ്ടി വരികയില്ലായിരുന്നെന്ന് ഞാനെന്‍റെ ചില പേഷ്യന്‍റ്സിനോട് പറഞ്ഞിട്ടുണ്ട്. (ചിരിക്കുന്നു) 


വിശ്വാസവഞ്ചന ഏല്‍പ്പിക്കുന്ന മുറിവ് നാമെങ്ങനെയുണക്കും?  ആഴത്തിലോടുന്നു ആഗ്രഹം. വഞ്ചന ആഴത്തില്‍ വേരിറക്കുന്നു.  എന്നാലിവ സുഖപ്പെടുത്താം.  തകര്‍ന്നുകൊണ്ടിരിക്കുന്ന ദാമ്പത്യങ്ങളുടെ മരണമണിയാണ് ചില അവിഹിതബന്ധങ്ങള്‍.  എന്നാല്‍ മറ്റുചിലവ നമ്മെ പുതിയ സാധ്യതകളിലേക്കു നയിക്കുന്നു.  വിവാഹേതരബന്ധം സംഭവിച്ചിട്ടുള്ള ദാമ്പത്യങ്ങളില്‍ ഭൂരിഭാഗം ദമ്പതികള്‍ ഒരുമിച്ചു കഴിയുന്നത് തുടരും.  പേരിനുമാത്രം ദമ്പതികളായി തുടരുന്നു ഇതിലൊരു വിഭാഗം.  ഈ പ്രതിസന്ധി എന്നാല്‍ ഒരു അവസരമാക്കി മാറ്റിയെടുക്കുന്നു ബാക്കിയുള്ളവര്‍.  ഇതൊരു ഫലപ്രദമായ അനുഭവമാക്കുന്നതില്‍ അവര്‍ വിജയിക്കും.  വഞ്ചിക്കപ്പെട്ട പങ്കാളിയുടെ കാര്യത്തിലാണ് ഇതു കൂടുതല്‍ ശരി.  ആ പങ്കാളി തന്നെ വഞ്ചിച്ചയാളോട് മിക്കപ്പോഴും  ഇങ്ങനെ പറയും: "എനിക്ക് കൂടുതല്‍ വേണ്ടായിരുന്നെന്നു നീ കരുതുന്നുണ്ടോ?  ഞാനല്ല പക്ഷെ അതു ചെയ്തത്."  പങ്കാളിയുടെ അവിഹിതബന്ധം വെളിപ്പെട്ട സ്ഥിതിക്ക് അവര്‍ക്കും ഇനി കൂടുതല്‍ ആവശ്യപ്പെടാം.  അതുവരേക്കും പാലിച്ചുപോന്ന ഉത്തമപങ്കാളിയെന്ന, അവര്‍ക്കുതന്നെ ഒരുപക്ഷെ സ്വീകാര്യമല്ലാതിരുന്ന ആ പദവി അവര്‍ക്കിനി  ഉയര്‍ത്തിപ്പിടിക്കേണ്ടതില്ല.

ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള കാര്യം, ധാരാളം ദമ്പതികള്‍ ഒരവിഹിതബന്ധത്തിന്‍റെ ദുരന്തപര്യവസാനത്തിനു ശേഷംവരുന്ന ദിവസങ്ങളില്‍, വന്നുചേര്‍ന്ന പുതിയ ക്രമത്തിന്‍റെ ഫലമായി, ദശാബ്ദങ്ങളോളമായി ഇല്ലാതിരുന്ന ഗുണങ്ങളായ ആത്മാര്‍ഥതയും ഒന്നും മറച്ചുവയ്ക്കാത്ത പ്രകൃതവും ഉള്‍ച്ചേര്‍ന്ന അര്‍ത്ഥവത്തായ, ആഴത്തിലുള്ള  സംഭാഷണങ്ങളിലേര്‍പ്പെടുന്നു.  ലൈംഗീകതയില്‍ തീരെ താത്പര്യക്കുറവ് പരസ്പരം കാട്ടിയിരുന്ന പങ്കാളികള്‍ പൊടുന്നനെ കിടക്കയില്‍ അത്യുത്സാഹമുള്ളവരായി മാറുന്നു.  ഈ മാറ്റം എവിടെ നിന്നുവരുന്നെന്ന് അവര്‍ക്കറിയില്ല.  നഷ്ടപ്പെടുമോയെന്ന ഭയത്തിലടങ്ങിയിരിക്കുന്ന എന്തോ ഒന്ന് ആസക്തിയെ ആളിക്കത്തിക്കുന്നതാണ് ഇവിടെ സംഭവിക്കുന്നത്‌.  അതുപിന്നെ പൂര്‍ണ്ണമായും ഒരു നൂതനസത്യത്തിനു വഴിമാറുന്നു. 


ഒരു രഹസ്യബന്ധം വെളിച്ചത്ത് വരുമ്പോള്‍, ദമ്പതികള്‍ ചെയ്യാനാകുന്ന നിര്‍ദ്ദിഷ്ടകാര്യങ്ങള്‍ എന്തൊക്കെയാണ്?  കുറ്റക്കാരന്‍ തെറ്റ് ഏറ്റുപറയുന്നിടത്താണ് മുറിവുണങ്ങാന്‍ തുടങ്ങുന്നത്.  അവിശ്വസ്തത കാട്ടിയ പങ്കാളി, അതായത് നിക്കിനെ സംബന്ധിച്ച് അവിഹിതബന്ധം നിര്‍ത്തുകയെന്നുള്ളതാണ്‌ ചെയ്യേണ്ട ഒരു കാര്യം. എന്നാലേറ്റവും പ്രധാനപ്പെട്ടത് തന്‍റെ ഭാര്യയെ വഞ്ചിച്ചതിലുള്ള പശ്ചാത്താപവും കുറ്റബോധവും പ്രകടിപ്പിക്കുകയെന്നുള്ളതാണ്.  ഞാന്‍ നിരീക്ഷിച്ച ഗൗരവമുള്ള ഒരു വസ്തുത, ഇങ്ങനെയുള്ള പലരും സ്വന്തം പങ്കാളിയെ വഞ്ചിച്ചതില്‍ കടുത്ത മനസ്താപം ഉള്ളവരാണെങ്കിലും ആ പ്രത്യേക അനുഭവത്തെക്കുറിച്ച് അവര്‍ക്ക് തീരെ കുറ്റബോധമുണ്ടാകുന്നില്ല.  ഈ വ്യത്യാസം വളരെ പ്രധാനമത്രെ.  നിക്ക് തന്‍റെ വിവാഹബന്ധത്തിന്‍റെ കെട്ടുറപ്പിനുവേണ്ടി ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.  അതിര്‍വരമ്പുകളുടെ സരക്ഷകനാകണം കുറച്ചുകാലം അയാള്‍.  സംഭവിച്ച തെറ്റിനെക്കുറിച്ചുള്ള സംസാരം ഇടയ്ക്കിടെ ആരംഭിക്കേണ്ട ഉത്തരവാദിത്വം നിക്കിന്‍റെതാണ്.  ഇങ്ങനെ ചെയ്യുന്നതുവഴി ഹീതര്‍ മുഴുവ ന്‍ സമയവും  അതെക്കുറിച്ചാലോചിച്ച് മനസ്സുവേദനിക്കുന്നതും അവിശ്വസ്തതയുടെ കാര്യം നിക്ക് വിസ്മരിച്ചുപോകുമെന്ന ഭയത്തില്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നതിനു അവള്‍ കിണഞ്ഞുശ്രമിക്കുന്നതും ഒഴിവാക്കാനാകും.  നിക്ക് ചെയ്യുന്ന, തനിക്കു സംഭവിച്ച തെറ്റിനെക്കുറിച്ചുള്ള ഈ സംസാരം അതില്‍ത്തന്നെ ഹീതറിന് ഭര്‍ത്താവിലുള്ള വിശ്വാസപുന:സൃഷ്ടിയുടെ ആരംഭമാകുന്നു.              

ഹീതറിനെ സംബന്ധിച്ച്, അല്ലെങ്കില്‍ വിശ്വാസവഞ്ചനയ്ക്കിരയായ പങ്കാളികളെ സംബന്ധിച്ച് തങ്ങളുടെ പ്രാധാന്യം വീണ്ടും അനുഭവവേദ്യമാക്കുന്ന കാര്യങ്ങളി ല്‍ മുഴുകേണ്ടതും സ്നേഹം കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും തങ്ങള്‍ക്കു ചുറ്റും വലയം തീര്‍ക്കേണ്ടതും വ്യക്തിത്വവും അര്‍ത്ഥവും ആനന്ദവും തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തികളി ല്‍ വ്യാപൃതരാകേണ്ടതും അത്യന്താപേക്ഷിതമാത്രെ.  എവിടെയായിരുന്നു നിങ്ങള്‍ ഏതിടത്തുവച്ചാണ് അതു ചെയ്തത് എപ്പോഴൊക്കെ? കിടക്കയില്‍ എന്നേക്കാള്‍ മെച്ചമാണോ അവള്‍? തുടങ്ങിയ അറപ്പുളവാക്കുന്ന വിശദാംശങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ നിയന്ത്രിച്ചു നിര്‍ത്തുകയെന്നുള്ളതാണ് ഏറ്റവും പ്രധാനം.  ഇത്തരം ചോദ്യങ്ങള്‍ കൂടുതല്‍ വേദനയുളവാക്കാനും  ഉറക്കം നഷ്ടപ്പെടുത്താനും മാത്രമാണ്‌ ഉപകരിക്കുക. ഇതിനു പകരം അന്വേഷണാത്മക ചോദ്യങ്ങള്‍ എന്നു ഞാന്‍ പേരിട്ടിരിക്കുന്ന ചോദ്യങ്ങളിലേക്കു ചുവടു മാറ്റുക.  ഇവ ആഴത്തില്‍ ഉദ്ദേശലക്ഷ്യങ്ങളെ മനസ്സിലാക്കുന്നു:  ഈ ബന്ധത്തെ എത്രമാത്രം നിങ്ങള്‍ വിലമതിക്കുന്നു എന്‍റെ സാമീപ്യത്തില്‍ കഴിയാതിരുന്ന എന്തൊക്കെയാണ് അവിടെ നിങ്ങള്‍ക്ക് അനുഭവിക്കാനും പ്രകടിപ്പിക്കാനും കഴിഞ്ഞത് വീട്ടില്‍ തിരിച്ചെത്തിയപ്പോ ള്‍ നിങ്ങള്‍ക്കെന്തു തോന്നി എന്താണ് ഞങ്ങളില്‍ നിങ്ങള്‍ വിലമതിക്കുന്നത് ഇത് അവസാനിച്ചതില്‍ സന്തോഷമുണ്ടോ നിങ്ങള്‍ക്ക്?   


ഓരോ രഹസ്യബന്ധവും ദാമ്പത്യത്തെ പുന:നിര്‍വ്വചിക്കും.  ഇതിന്‍റെ പരിണിതഫലമെന്തെന്നു തീരുമാനിക്കേണ്ടത് ഓരോ ദമ്പതികളുമാണ്.  രഹസ്യബന്ധങ്ങള്‍ എല്ലാകാലവും ഇവിടെയുണ്ടാകും; അവ ഇല്ലാതാകാന്‍ പോകുന്നില്ല. അവഗണിച്ചും, വെറുപ്പ്‌ പ്രകടിപ്പിച്ചും, താത്പര്യക്കുറവു കാണിച്ചും, അക്രമാസക്തരായും പലതരത്തില്‍ നമ്മുക്ക് പങ്കാളിയെ വഞ്ചിക്കാം.  ലൈംഗീകവഞ്ചന പങ്കാളിയെ വേദനിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളിലൊന്നുമാത്രമാണ്.  മറ്റൊരുതരത്തി ല്‍ പറഞ്ഞാല്‍, വിവാഹത്തിന്‍റെ ഇര എല്ലായിപ്പോഴും  അവിഹിതബന്ധത്തിന്‍റെ ഇര ആകണമെന്നില്ല.
നിങ്ങള്‍ ഞാ ന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്നു.  നിങ്ങളിപ്പോള്‍ ചിന്തിക്കുന്നതെന്തെന്ന് എനിക്കറിയാം: ' സംസാരത്തില്‍ ഇവര്‍ക്ക് ഫ്രഞ്ച് ചുവയുണ്ട്, ഇവര്‍ രഹസ്യബന്ധത്തിന് അനുകൂലമായിരിക്കും.' (ചിരിക്കുന്നു)  എന്നാ ല്‍ നിങ്ങള്‍ക്കു തെറ്റി.  ഫ്രഞ്ചുകാരിയല്ല ഞാ ന്‍.  രഹസ്യബന്ധത്തെ ഞാ ന്‍  അനുകൂലിക്കുന്നുമില്ല. അവിഹിതത്തിന്‍റെ പരിണിതഫലമായി ചിലനല്ലകാര്യങ്ങ ള്‍ സംഭവിക്കാമെന്നു ഞാ ന്‍ ചിന്തിക്കുന്നത് കാരണം പലരും എന്നോടു ചോദിക്കാറുള്ള ഒരു ചോദ്യം, ഞാ ന്‍ അത് ആളുകള്‍ക്ക് റെക്കമെന്‍റ്  ചെയ്യുന്നുണ്ടോ എന്നാണ്.  കാന്‍സ ര്‍ നിങ്ങള്‍ക്കു ഞാ ന്‍ റെക്കമെന്‍റ് ചെയ്താല്‍പ്പോലും നിങ്ങള്‍ക്കൊരു അവിഹിതബന്ധം ഞാ ന്‍ റെക്കമെന്‍റ് ചെയ്യില്ല. ഇങ്ങനെയാണെങ്കിലും രോഗബാധിതരായ ആളുക ള്‍, രോഗം പുതിയൊരു കാഴ്ചപ്പാട് തങ്ങള്‍ക്കു നല്‍കിയതിനെക്കുറിച്ച് മിക്കപ്പോഴും പറയുന്നത് നമ്മുക്കറിയാവുന്ന ഒരു കാര്യമാണ്.  ഈ കോ ണ്‍ഫറ ന്‍സില്‍ വന്നപ്പോള്‍തൊട്ട്, ദാമ്പത്യത്തിലെ അവിശ്വസ്തതയെക്കുറിച്ചാണ് ഞാനിവിടെ സംസാരിക്കാ ന്‍ പോകുന്നതെന്നറിഞ്ഞപ്പോ ള്‍ തൊട്ട്, ആളുക ള്‍ എന്നോട് ചോദിക്കു ന്ന ചോദ്യം 'അനുകൂലമായോ പ്രതികൂലമായോ' എന്നതാണ്. ഞാന്‍ പറഞ്ഞു: "അതെ".  (ചിരിക്കുന്നു)
രണ്ടു വീക്ഷണകോണുകളിലൂടെ ഞാന്‍ വിവാഹേതര രഹസ്യബന്ധങ്ങളെ കാണുന്നു: വേദനയും വഞ്ചനയും ഒരു വശത്ത്, വളര്‍ച്ചയും സ്വയം കണ്ടെത്തലും മറുവശത്ത്.  അതുകൊണ്ടുതന്നെ, വെളിപ്പെട്ട ഒരു അവിഹിതബന്ധത്തിന്‍റെ വേദനയിലൂടെ കടന്നുപോകുന്ന ദമ്പതിക ള്‍ എന്നെ കാണാ ന്‍ വരുമ്പോ ള്‍ അവരോടു ഞാന്‍ പറയുന്നതിതാണ്: ഇന്ന് പാശ്ചാത്യരാജ്യങ്ങളില്‍, നമ്മുക്ക് രണ്ടോ മൂന്നോ വിവാഹബന്ധങ്ങളോ പ്രേമബന്ധങ്ങളോ ഉണ്ടാകും.  നമ്മില്‍ ചിലര്‍ ഈ ബന്ധങ്ങളിലേര്‍പ്പെടാന്‍ പോകുന്നത് ഒരൊറ്റ വ്യകതിയോടു മാത്രമാകും. നിങ്ങളുടെ ആദ്യവിവാഹം അവസാനിച്ചിരിക്കുന്നു.  രണ്ടാമത് ഒരെണ്ണം ഒരുമിച്ചു പടുത്തുയര്‍ത്താന്‍ മനസ്സുണ്ടോ നിങ്ങള്‍ക്ക്?
നന്ദി.

(ഓഡിയന്‍സ് എഴുന്നേറ്റു നിന്ന് കൈയടിക്കുന്നു.) 
*************************