Pages

01665--വെട്ടിവീഴ് ത്തേണ്ട മരങ്ങ ള്‍

ദൂരെ കുന്നിനു മുകളില്‍ നിന്നവര്‍ ആളിപടരുന്ന കാട്ടുതീ കണ്ടു. വീടിനു മുന്‍പിലെ മരങ്ങള്‍ വെട്ടിവീഴ്ത്തുന്നത് കണ്ട കുട്ടി നിലവിളിച്ചുകൊണ്ട് ഓടിവന്നു.  കാട്ടില്‍ ജനിച്ചു വളര്‍ന്ന അവനെ സംബന്ധിച്ച് മരങ്ങള്‍ തന്‍റെ സ്വന്തക്കാരായിരുന്നു.  പ്രതിഷേധമായി അവന്‍ മഴു പതിച്ചു തുടങ്ങിയ ഒരു മരത്തി ല്‍ ആശ്ലേഷിച്ചു നിന്നു.  കൂട്ടുകാരന്‍റെ പ്രതിഷേധം കണ്ട് മറ്റു കുട്ടികളും അവന്‍റെ കൂടെ ചേര്‍ന്നു.  ആരെയെല്ലാം പിടിച്ചുമാറ്റി മുതിര്‍ന്നവര്‍ മരങ്ങള്‍ വെട്ടിമാറ്റി.    തിരയടിച്ചുവന്ന കാട്ടുതീ പടരാന്‍ തരുവില്ലാതെ അവിടെ കിതചൊ ടുങ്ങി.  അങ്ങനെ കാടും മനുഷ്യരും രക്ഷപെട്ടു.

സമൂഹത്തില്‍ എല്ലാം നശിപ്പിക്കാന്‍ കഴിയുന്ന കാട്ടുതീകള്‍ ഉണ്ട്.  പ്രത്യക്ഷത്തില്‍ മോശമെന്നു തോന്നുന്ന, എല്ലാവരാലും വിമര്‍ശിക്കപെടുന്ന പ്രവര്‍ത്തി ചെയ്തിട്ടാണെങ്കിലും കാട്ടുതീ കെടുത്തണം.  മരത്തെ കെട്ടിപ്പിടിച്ച കുട്ടിയെപോലെ കൈയ്യടി കിട്ടുന്ന, പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നാവുന്ന പ്രവര്‍ത്തിക ള്‍ ആത്യന്തികമായി എല്ലാം നശിപ്പിക്കുന്ന കാട്ടുതീയെ പടര്‍ത്താനാണുപകരിക്കുക.  പക്വതയില്ലാത്ത ഈ കുട്ടികളും കാട്ടുതീ സൃഷ്ടിച്ചവരും ഫലത്തി ല്‍ ഒരുപോലെ കുറ്റക്കാര്‍ തന്നെ.

കാട് പ്രകൃതിയാണ്.  സംസ്കാരമാണ്.  സ്വാതന്ത്ര്യമാണ്.  ഇവ ഇല്ലാതാക്കുന്ന കാട്ടുതീ എന്താണെങ്കിലും, എന്തുവില കൊടുത്തും ആ തീ കെടുത്തണം.  കുന്നിന്‍ മുകളില്‍ നിന്നവരാണ് കാട്ടുതീ ആദ്യം കണ്ടത്.  സമഗ്രമായി കാര്യങ്ങള്‍ കാണണം.  മരത്തില്‍ കെട്ടിപിടിച്ചു നില്‍ക്കുന്ന കുട്ടി ശരിയുടെ ഭാഗത്തല്ല.  അവന്‍ കാട്ടുതീ പടര്‍ത്താന്‍ സഹായിക്കുന്നവനത്രെ.  തീ കൊളുത്തിയവര്‍ക്ക് അവന്‍ പ്രിയങ്കരനായിരിക്കും. എന്നാല്‍ കാടിനും ഊരിനും അവ ന്‍ ശത്രുവാണ്.

സ്വാതന്ത്ര്യവും ഭയരഹിതമായ മനസ്സുമാണ് സ്വര്‍ഗ്ഗം.  ഭയവും അടിമത്വവും ആയിരിക്കണം നമ്മുക്ക് നരകം.  കാട്ടുതീകളില്‍ വെന്തുപോയ കരച്ചിലുകളെ നാം ഒരിക്കലും മറക്കരുത്.


********