Pages

01629--സ്റ്റീവ് ബാനന്‍ : ഒരു വലതുപക്ഷ ചിന്ത



സ്റ്റീവ് ബാനന്‍
 ഹാവാര്‍ഡ് സര്‍വ്വകലാശാലയില്‍ ബിസിനസ്സ് പഠനം, ഏഴുവര്‍ഷം  അമേരിക്കന്‍ നാവികസേനയില്‍ ഓഫീസര്‍, ഗോള്‍ഡ്‌മാന്‍ സാഷസില്‍ ഇന്‍വസ്റ്റ്മെന്‍റ് ബാങ്കര്‍, ഹോളിവുഡ് നിര്‍മ്മാതാവ്,  വൈറ്റ്ഹൗസിലെ നയതന്ത്രജ്ഞന്‍, അമേരിക്കന്‍ പ്രസിഡണ്ടിന്‍റെ പ്രധാന ഉപദേഷ്ടാവ് തുടങ്ങി പ്രായം ചെല്ലുന്നതിനനുസരിച്ച് സംഭവബഹുലമായിക്കൊണ്ടിരിക്കുന്ന ഒരു സെന്‍സേഷനല്‍  ജീവിതത്തിനുടമയാണ് സ്റ്റീവ് ബാനന്‍.  തിന്മയുടെ പ്രതീകമെന്ന് ട്രംപിനെ വിമര്‍ശിച്ചവര്‍ പോലും ബാനനെ കൂടെക്കൂട്ടരുതെന്നുള്ള അപേക്ഷയുമായി 'പ്രസിഡണ്ട്‌ ഇലക്ട്' ട്രംപിനെ  ഇപ്പോള്‍ സമീപിച്ചിരിക്കുന്നത് സ്റ്റീവ് ബാനനെന്ന വ്യക്തിത്വം എതിര്‍ച്ചേരിയില്‍ എത്രമാത്രം ഭീതിയുണര്‍ത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്‍റെ തെളിവാണ്.  അമേരിക്ക കടക്കെണിയിലാണെന്നും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിനു വേണ്ടി ഒരമേരിക്കന്‍ പൗരനായ എ ന്‍ജിനീയര്‍ ജോലി ഒഴിയേണ്ടിവരുന്നതിനെക്കുറിച്ചും രാജ്യത്തുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളില്‍ അഭയാര്‍ഥികളായി എത്തുന്നവരുടെ പങ്കിനെക്കുറിച്ചും  മറ്റു രാജ്യങ്ങളിലെ അനാവശ്യ സൈനിക നടപടികളിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കാരണം മധ്യവര്‍ഗ്ഗ അമേരിക്കക്കാരന് താങ്ങാനാവാത്ത തരത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ബാനന്‍ സംസാരിക്കുമ്പോള്‍ തങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്യുന്ന ബാനനെ ദേശീയവാദിയെന്നും വര്‍ഗ്ഗീയവാദിയെന്നും വിമര്‍ശിക്കുകയാണ് അമേരിക്കന്‍ ഇടതുപക്ഷ മാധ്യമങ്ങള്‍.             

ട്രംപ് - ബാനന്‍ സഖ്യം

ട്രംപിനെ വിളിച്ച പേരുകള്‍ തന്നെയാണ് ബാനെനെയും വിമര്‍ശകര്‍  വിളിക്കുന്നത്‌.  യാഥാസ്ഥിതിക രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലുള്ള  ട്രംപിന്‍റെ പ്രചാരണത്തിനു പിന്നില്‍ ബാനന്‍റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്.  "ഞാനൊരു രാഷ്ട്രീയക്കാരനല്ല", "വീണ്ടും അമേരിക്കയെ മഹത്തരമാക്കും നാം", "ആദ്യം അമേരിക്ക" തുടങ്ങിയ ഉത്സാഹമുണര്‍ത്തുന്ന  ട്രംപിന്‍റെ ഇലക്ഷന്‍ പ്രസ്താവനകളും മുസ്ലിം അഭയാര്‍ഥികള്‍ക്കുള്ള നിരോധനം, മെക്സിക്കന്‍ അമേരിക്കന്‍ അതിര്‍ത്തിയിലെ മതില്‍ തുടങ്ങിയ വിവാദ തീരുമാനങ്ങളും ബാനന്‍റെ ഉപദേശത്തിന്‍റെ ഫലമാണ്. 'ടീ പാര്‍ടി' പ്രസ്ഥാനത്തിന്‍റെ മീറ്റിങ്ങുകളില്‍ കേട്ട ബാനന്‍റെ തീപ്പൊരി പ്രസംഗങ്ങളി ല്‍ വികാരപ്രകടനങ്ങളെക്കാള്‍ കൂടുതല്‍ സ്ഥിതിവിവരക്കണക്കുകളുടെ അവതരണമാണുള്ളത്‌.  ഈ പ്രസ്ഥാനത്തിന്‍റെ ആശയങ്ങളുടെ വാഹകനാകാന്‍ ട്രംപിനാകും എന്നതുകൊണ്ടാണ് ട്രംപിന്‍റെ സംഘത്തില്‍ ബാനന്‍ എത്തിയത്.                            

ടീ പാര്‍ടി പ്രസ്ഥാനം

ഒരു രാഷ്ട്രീയ പ്രസ്ഥാനമാണിത്. ഇവരറിയപ്പെടുന്നത് റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ ഇവര്‍ക്കുള്ള സ്ഥാനത്തിന്‍റെയും ഇവരുടെ യാതാസ്ഥിതിക നിലപാടുകളുടെയും പേരിലാണ്.  ഗവണ്മെന്‍റ് ചെലഴിക്കുന്നത് നിയന്ത്രിച്ച്‌  ദേശീയകടവും ഫെഡറല്‍ ബജറ്റ് കമ്മിയും കുറയ്ക്കുകയെന്നതും നികുതി കുറച്ചുകൊണ്ട് വരികയെന്നതുമാണ് ഇവരുടെ പ്രധാന ആവശ്യങ്ങള്‍.     


മാധ്യമങ്ങളുടെ നോട്ടപ്പുള്ളി

ഡൊണാള്‍ഡ് ട്രംപിന്‍റെ ഇലക്ഷ ന്‍കാംപയിന്‍ നടത്തിപ്പിന്‍റെ അമരക്കാരനായി വന്നതോടെയാണ് സ്റ്റീവ് ബാനന്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.  അമേരിക്കന്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ അതിനും മുന്‍പുതന്നെ ബാനന്‍ ഒരു വിവാദപുരുഷനായിരുന്നു.  അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്‍റെ പ്രധാന നയതന്ത്രജ്ഞനായും ഉപദേഷ്ടാവായും തെരഞ്ഞെടുക്കപ്പെട്ടതോടെ സ്റ്റീവ് ബാനന്‍ ഇടതുപക്ഷ അമേരിക്കന്‍ മാധ്യമങ്ങളുടെ കടുത്ത ആരോപണങ്ങള്‍ക്കിരയായി. വാഷിങ്ങ്ടന്‍ പോസ്റ്റും CNN-ഉം തുടങ്ങിയ മാധ്യമഭീമര്‍ വ്യക്തിവിരോധം തീര്‍ക്കുന്നവരെപ്പോലെ സ്റ്റീവ് ബാനനെ വിമര്‍ശിച്ചു.  ട്രംപുമായുള്ള ബാനന്‍റെ കൂട്ടുചേര ല്‍  ഒരു അവിശുദ്ധ കൂട്ടുകെട്ടായി ചിത്രീകരിക്കപ്പെട്ടു. സ്ഥിതിവിവരക്കണക്കുകളും വസ്തുതകളുമുപയോഗിച്ച് വാദങ്ങളുന്നയിക്കേണ്ടതിനു പകരം പേരുകള്‍ വിളിച്ചും ആരോപണങ്ങള്‍ ആക്രോശിച്ചുമാണ് ഈ മാധ്യമങ്ങള്‍  ബാനനെ നേരിടുന്നത്. 

ഓള്‍ട്ട്-റൈറ്റ്

"ഓള്‍ട്ട്-റൈറ്റിനു (Alt-Right) വളരാനുള്ള പ്ലാറ്റ്ഫോം ആണ് ഞങ്ങള്‍" എന്ന 2016-ല്‍ പ്രസ്താവനയാണ് ആദ്യമായി ബാനനെ ഒരുപറ്റം മാധ്യമങ്ങളുടെ ഇരയാക്കി മാറ്റിയത്.  ഇവിടെ 'ഞങ്ങള്‍' എന്നതുകൊണ്ട്‌ ബാനന്‍ ഉദേശിച്ചത് 'ബ്രെയിറ്റ്ബാര്‍ട്ട്' എന്ന ന്യൂസ് നെറ്റ് വര്‍ക്കിനെയാണ്.  'ഓള്‍ട്ട ര്‍നേറ്റിവ് റൈറ്റ്' (Alternative Right) എന്ന തീവ്രവലതുപക്ഷ പ്രസ്ഥാനത്തിന്‍റെ  ചുരുക്കരൂപമാണ് 'ഓള്‍ട്ട്-റൈറ്റ്'.   അമേരിക്കന്‍ പൊതുധാരാ യാഥാസ്ഥിതികതയെ എതിര്‍ക്കുന്ന ഇവര്‍ക്ക് ഒരു ഔപചാരിക തത്വസംഹിതയില്ല.  വെളുത്തവര്‍ഗ്ഗ ദേശീയവാദം (white nationalism),  വെളുത്തവര്‍ഗ്ഗ മേല്‍ക്കോയ്മ, ഇസ്ലാമോഫോബിയ,  ജൂതവിരോധം, സ്ത്രീവിദ്വേഷം, സ്വവര്‍ഗ്ഗരതിവിരോധം,   പാരമ്പര്യവാദം തുടങ്ങിയവയെല്ലാം 'ഓള്‍ട്ട്-റൈറ്റ്'-ന്‍റെ കാഴ്ചപ്പാടുകളായി കരുതപ്പെടുന്നു.   

ബാനന്‍ പറഞ്ഞതും എന്നാല്‍ മാധ്യമങ്ങള്‍ മറച്ചുവച്ചതുമായ  കാര്യങ്ങളുണ്ട്.  യാഥാര്‍ഥ്യത്തെ ബാനന്‍ ഇങ്ങനെ വിശദീകരിക്കുന്നു: "'ഓള്‍ട്ട്-റൈറ്റി'-ല്‍ വര്‍ഗ്ഗീയ വാദികളുണ്ടോ?  തീര്‍ച്ചയായും. നോക്കൂ, വെളുത്തവര്‍ഗ്ഗ ദേശീയവാദികളായ കുറച്ചുപേര്‍ 'ഓള്‍ട്ട്-റൈറ്റ്'-ന്‍റെ  ചില തത്വങ്ങളില്‍ ആകൃഷ്ടരാണോ?  ചിലപ്പോള്‍ ആയിരിക്കാം. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരില്‍ ജൂതവിരോധികളുണ്ടോ (anti-Semitic)? ഉണ്ടായിരിക്കാം.  ശരിയല്ലേ?  പുരോഗമന ഇടതുപക്ഷത്തിന്‍റെയും തീവ്ര ഇടതുപക്ഷത്തിന്‍റെയും ചില തത്വങ്ങള്‍ ചില തെറ്റായ ഘടകങ്ങളെ ആകര്‍ഷിക്കുന്നതുപോലെ തന്നെയാണിതും."    
         

ബ്രെയിറ്റ്ബാ ര്‍ട്ട്

ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട്
വാര്‍ത്തയും അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കുന്ന, ഇസ്രയേലിനും സ്വാതന്ത്ര്യത്തിനും അനുകൂലമായി നിലകൊള്ളുകയെന്ന ലക്ഷ്യത്തോടെ 2007-ല്‍  ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട് സ്ഥാപിച്ച ഒരു അമേരിക്ക ന്‍ വലതുപക്ഷ വെബ്സൈറ്റാണ് 'ബ്രെയിറ്റ്ബാര്‍ട്ട് ന്യൂസ്‌ നെറ്റ്‌വര്‍ക്ക്'.  2007-ലെ തന്‍റെ ഇസ്രയേ ല്‍ സന്ദര്‍ശനത്തിനിടെയാണ് ബാനന്‍റെ അടുത്ത സുഹൃത്തായ ഇദ്ദേഹത്തിന് ഈ ആശയമുദിച്ചത്. ആന്‍ഡ്രൂ ബ്രെയിറ്റ്ബാര്‍ട്ട് 2012-ല്‍ അന്തരിച്ചു. പിന്നീട് എക്സിക്യൂട്ടീവ് ചെയര്‍മാനായി വന്ന സ്റ്റീവ് ബാനന്‍റെ നേതൃത്വത്തിന്‍ കീഴില്‍   യൂറോപ്പിലെ 'പോപ്പുലിസ്റ്റ് റൈറ്റ്', അമേരിക്കയിലെ 'ഓള്‍ട്ട്-റൈറ്റ്' എന്നീ പ്രസ്ഥാനങ്ങളുടെ സുഹൃത്തായി മാറി 'ബ്രെയിറ്റ്ബാര്‍ട്ട്'.  തീവ്രവലതുപക്ഷ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ 'ബ്രെയിറ്റ്ബാര്‍ട്ട്' വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് ലേഖകരുടെ മാത്രം കാഴ്ച്ചപ്പാടാണെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. 
    

ദേശീയ വാദം

യൂറോപ്പിലെ സ്വത്വ പ്രസ്ഥാനങ്ങളെ (identity movements) നോക്കിയാല്‍ അവയില്‍ മിക്കതും അടിസ്ഥാനപരമായി പോളിഷ് സ്വത്വമോ അല്ലെങ്കില്‍ ജര്‍മ്മന്‍ സ്വത്വമോ ആയിരിക്കുമെന്ന് ബാനന്‍ നിരീക്ഷിക്കുന്നു.  വെള്ളക്കാരന്‍ മാത്രമുള്ള ഒരു രാജ്യമല്ല ബാനന്‍റെ ദേശീയവാദം ലക്ഷ്യമിടുന്നത്.  അമേരിക്കയില്‍ പലനിറക്കാരും പലദേശക്കാരും പലമതക്കാരും ഉണ്ട്. പൗരത്വം, സ്വത്ത് വാങ്ങല്‍ എന്നീ കാര്യങ്ങളില്‍ അറബ് രാജ്യങ്ങളിലുള്ളതുപോലെയുള്ള കടുത്ത നിയന്ത്രണങ്ങളൊന്നും അമേരിക്കയിലില്ല. ഇതൊന്നുമല്ല ബാനന്‍റെ ദേശീയവാദം ചര്‍ച്ചാവിഷയമാക്കുന്നത്. ഒരു പൗരസമൂഹം എന്ന നിലയ്ക്ക് അമേരിക്കക്കുണ്ടാകേണ്ട കെട്ടുറപ്പിനെക്കുറിച്ചാണ് ബാനന്‍റെ ചര്‍ച്ച.  ബാനന്‍റെ ദേശീയവാദം അഭിസംബോധന ചെയ്യുന്നത് സിലിക്കന്‍ വാലിയിലെ 80% സി.ഇ.ഓ.മാരും ഏഷ്യക്കരാകുന്നതിലെ പന്തികേടും, മതതീവ്രവാദികളുള്‍പ്പെടെയുള്ളവരുടെ  അഭയാര്‍ഥി പ്രവാഹവും, മെക്സിക്കന്‍ ക്രിമിനലുകളുടെ കുടിയേറ്റവും ഒക്കെയാണ്. 
  

വിമര്‍ശനങ്ങളും മറുപടിയും

മാധ്യമങ്ങള്‍ പറയുന്നതുപോലെ എന്തെങ്കിലുമാണ് ബാനന്‍ എന്ന്  ഒരു സംശയമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ബാനനെ തന്‍റെ കൂടെ കൂട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ലായിരുന്നെന്നു ട്രംപ് പറഞ്ഞു.  ബാനനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുന്നോട്ടുവരുന്നത് ബാനന്‍റെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്. പാക് വംശജനായ ഒരു മുസ്ലിം ആണെന്നിരിക്കെ തന്നെ ജോലിക്കെടുക്കാന്‍ തയ്യാറായ ബാനനില്‍ മുസ്ലിം വിരോധം ഒട്ടും തന്നെയില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു ബ്രെയിറ്റ്ബാ ര്‍ട്ടിന്‍റെ ലണ്ടനിലെ എഡിറ്റര്‍-ഇന്‍-ചീഫ് ആയ റഹീം കസ്സാം.  ലിസ് ബേണി, റോണ്‍ ഡേര്‍മര്‍, ബേണി മാര്‍ക്കസ്, അലന്‍ ഡേര്‍ഷോവിറ്റ്‌സ് തുടങ്ങിയ പ്രമുഖ ജൂതര്‍ ബാനനെ ജൂതന്മാരുടെ അടുത്ത സുഹൃത്തായാണ് വിശേഷിപ്പിക്കുന്നത്. 
               
സ്റ്റീവ് ബാനന് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ട്.  തനിക്കു പകരമെത്തിയ ഏഷ്യക്കാരായ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാരെ അതറിഞ്ഞുകൊണ്ടുതന്നെ പരിശീലിപ്പിക്കേണ്ടിവന്ന അമേരിക്കന്‍ പൗരന്‍റെ കരഞ്ഞുകൊണ്ട്‌ സങ്കടം പറച്ചിലും രാഷ്ട്രീയക്കാരന്‍റെ പിടിപ്പുകേടുകൊണ്ട് വര്‍ധിക്കുന്ന നികുതിയടച്ച്‌ പൊറുതിമുട്ടിയ പൗരന്‍റെ രോഷവും അമേരിക്കന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യം ബലികൊടുക്കേണ്ടിവരുന്നതിലെ വിരോധാഭാസവും ഒക്കെച്ചേര്‍ന്നുള്ള ഒരു ചെറുത്തുനില്‍പ്പാണ് സ്റ്റീവ് ബാനന്‍. അമേരിക്ക മാറുകയാണ്.  ഒപ്പം ലോകവും.